Sunday, 1 November 2015

വറുതിയുടെ  അറിവുകള്‍ 


കണ്ണീരും സ്വപനങ്ങളും വീണു നനഞ്ഞ നിന്‍റെ കൈപ്പടയിലൊരു കത്തിനായുള്ള കാത്തിരിപ്പ്‌ ഞാന്‍ അവസാനിപ്പിക്കുന്നു.
പ്രവാസത്തിന്റെ ആദ്യനാളുകില്‍ നീയെനിക്ക് ഏകിയ സ്നേഹവും സാന്ത്വനവും മതിയെനിക്കങ്ങോട്ടും ജീവിക്കാന്‍. അക്ഷരാഭ്യാസം വേണ്ടത്രയില്ലാത്ത എന്നെ വിവാഹം കഴിച്ച സന്മനസ്സിന് ഞാന്‍ നിന്നോട് കടപ്പെട്ടിരുന്നു. എന്നിലെ അപകര്‍ഷതയുടെ ശല്‍ക്കങ്ങള്‍ നിന്‍റെ സ്നേഹത്തലോടലില്‍ ഇളകി പൊളിഞ്ഞുപോയി.ഒടുവില്‍ ഒരു വൈകിട്ട് യാത്രാമൊഴി ചോദിക്കുമ്പോ പോന്നോമനയുടെയും ഒപ്പം നിന്‍റെയും മുഖം കണ്ണില്‍ നിന്നും മറച്ചു കളഞ്ഞു കണ്ണുനീര്‍.

ഒടുവില്‍ ഒരു നീണ്ട യാത്രയുടെ അവസാനം മരുഭൂമിയിലെ മജറയിലാണ് അവസാനിച്ചത്‌. പിന്നെ മാസത്തില്‍ ഒന്നൊക്കെ വച്ചുള്ള നിന്‍റെ കത്തുകള്‍. അതായിരുന്നു എന്‍റെ ജീവജലം. വര്‍ഷങ്ങള്‍ കഴിയവേ നീ ഇടക്കിടെ അക്കൌണ്ടുകള്‍ തുടങ്ങിയതായോക്കെ പറയുമായിരുന്നു. എനിക്കഭിമാനം തോന്നിയ നിമിഷങ്ങള്‍. നാലാളുടെ മുന്നില്‍ നേരെ നില്‍ക്കാന്‍ വരെ നാണമുണ്ടായിരുന്ന എനിക്ക് കിട്ടിയ മുത്താണ് നീയെന്നു വിശ്വസിച്ചു.
ആയിടെയാണ് വീടിനടുത്തുള്ള അബ്ദു മ്ജറയിലേക്ക് വെള്ളവുമായി വന്നത്. വണ്ടി കേടായകാരണം അവിടെ തങ്ങിയ അബ്ദുവിന്റെ മുന്തിയ ഫോണിലൂടെ നിങ്ങളെ കണ്ട നിമിഷം, ഒരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല. നിന്‍റെ മുഖത്തെ വിഷാദശ്ചായ മാറിയിരിക്കുന്നു. പ്രസരിപ്പുള്ള മുഖം, മോളും വലുതായിരിക്കുന്നു. നല്ലോണം കലപില കൂട്ടുന്നൊരു മോളായി എന്‍റെ പൊന്നോമന.

അന്ന് രാത്രി വര്‍ഷങ്ങള്‍ക്കു ശേഷം സ്വസ്ഥമായുറങ്ങി. ആവലാതികള്‍ ഒഴിഞ്ഞ മനസ്സുമായി. ആഡംബരമല്ലെങ്കിലും തരക്കേടില്ലാത്ത ഒരു ജീവിതം ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് കൊടുക്കാനായി എന്ന ചാരിതാര്‍ത്ഥ്യം എന്‍റെ മനസിനെ ശാന്തമാക്കി. പിറ്റേന്ന് അബ്ദു പോയി , പിന്നീടൊരിക്കലും വന്നുമില്ല .

പക്ഷെ ഇന്ന് ഞാന്‍ അബ്ദുവിനെ വീണ്ടും കണ്ടു.
വിരഹത്തിന്റെ നൊമ്പരം ആവോളം ഉള്ള എന്‍റെ മനസ്സിന്‍റെ വേദനയുടെ ആഴം കൂട്ടി എന്നിലെ വികാരങ്ങക്ക് തീപ്പിടിപ്പിച്ചു രസിപ്പിക്കാനായി എന്‍റെ മേലാളന്‍ ഇടക്കിടെ നിര്‍ബന്ധപ്പൂര്‍വ്വം പിടിച്ചിരുത്തി എന്നെ കാണിക്കാറുള്ള മൊബൈലിലെ ചെറിയ ചലിക്കുന്ന ചിത്രങ്ങളില്‍ എനിക്കായ് ചുംബനങ്ങള്‍ കരുതിവച്ച എന്‍റെ പ്രിയപ്പെട്ടവളുടെ ചുണ്ടുകള്‍ കടിച്ചു വലിക്കുന്ന അബ്ദുവിനെ, കൂടെ അവന്‍റെ ചൂടേറ്റു ചാരത്തു നില്‍ക്കുന്ന എന്റ്റെ എല്ലാമായിരുന്നവളും !!!

ഇനിയെനിക്ക് പ്രതീക്ഷിക്കാന്‍ ഒന്നുമില്ല. വേവറുതിയില്‍ വിണ്ടുണങ്ങിയ പ്രതീക്ഷയുടെ കുളത്തില്‍ ഇനിയൊരിക്കലും തണുനീര്‍ ഉണ്ടാവില്ല. എന്‍റെ മോഹങ്ങളെയും മോഹഭന്ഗങ്ങളേയും ഒടുവില്‍ എന്നെയും ഞാനിവിടെ ദഹിപ്പിക്കും.


No comments:

Post a Comment